Friday, September 5, 2008

ഒരു തിരിച്ചു പോക്ക്‌.............

ഈ എയര്‍പോര്‍ട്ടിന്റെ വിശാലതയിലൂടെ എത്രയോ തവണ കടന്നു പൊയിട്ടുണ്ട്‌. ഈ യാത്രക്കും പ്രത്യേകിച്ച്‌ പുതുമയൊന്നുമില്ല. ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ഒരു മലയാളി വന്നു ലഗ്ഗേജ്‌ ഉണ്ടോ എന്നു ചോദിച്ചു.ഉണ്ടെങ്കില്‍ അഡ്ജസ്റ്റ്‌ ചെയ്യാവുന്നതാണ്‌. ആദ്യം ഞാന്‍ ഒന്നു അന്ധാളിച്ചു. ശമ്പളം കിട്ടിയതും കടം വാങ്ങിയതും എല്ലാം ചേര്‍ത്ത്‌ നാട്ടിലുള്ളവരുടെ മുഖം ഒന്നു തെളിയാന്‍ വേണ്ടി ഒപ്പിച്ചു വച്ചതും കൂട്ടുകാര്‍ എന്തുദ്ദേശത്തില്‍ തന്നതായാലും അവരുടെ വീടുകളില്‍ കൊടുക്കാനുള്ളതും എല്ലാം കൂടി അഡ്ജസ്റ്റ്‌ ചെയ്യുകയോ............ കാരണം മലയാളിയുടെ അഡ്ജസ്റ്റ്‌ ചെയ്യലിന്‌ ഒരുപാട്‌ അര്‍ത്ഥങ്ങളുണ്ടേ...................
പെട്ടെന്ന്‌ ഒര്‍മ്മ വന്നത്‌ റിയാദിലെ ഒരു ദിവസത്തെ ജെയില്‍ വാസമാണ്‌. അതിനുള്ളിലും ഒരു മലയാളി സുഹുര്‍ത്ത്‌ വന്നു ചോദിച്ചു അഡ്ജസ്റ്റ്‌ ചെയ്യണോ എന്ന്‌. അന്ന്‌ ഈ അഡ്ജസ്റ്റിന്‌ ഒരുപാട്‌ അര്‍ത്ഥമുള്ള കാര്യം എനിക്കറിയില്ലായിരുന്നു. ഞാന്‍ കരുതി മലയാളി അല്ലെ, എന്റെ തെറ്റിന്‌ 24 മണിക്കൂര്‍ കെടുക്കണമെന്ന്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌. " ആ ഇക്കാ... " അതു കേട്ടതും അയാള്‍ തിരിഞ്ഞു നടന്നു. ഒരു കയ്യില്‍ വലിയ പുതപ്പും മറുകയ്യില്‍ ഒരു കോസടിയുമായി ചിരിക്കുന്ന മുഖത്തോടെ അയാള്‍ വന്നു. എനിക്ക്‌ സന്തോഷമായി കാരണം 10 പേര്‍ക്ക്‌ ഇരിക്കുവാന്‍ പറ്റുന്ന സ്ത്ഥലത്ത്‌ 100 ആള്‍ ഇരിക്കുന്നതില്‍ ഒരാളായിരുന്നു ഞാന്‍. ചിരിക്കുന്ന മുഖത്തോടെ പുതപ്പും കോസടിയും എനിക്കു തന്ന്‌ പറഞ്ഞു " ആ മൂലയില്‍ എവിടെയെങ്കിലും വിരിച്ച്‌ കിടന്നോ." സിഗ്രെറ്റ്‌ വേണോ എന്നു ചോദിച്ചു. വലിച്ച്‌ ശീലമില്ലെങ്കിലും വെറുതെ ഇരിക്കുകയല്ലേ ഒന്നു വലിക്കാം എന്നു കരുതി. "ആ..." എന്നു പറഞ്ഞു. അയാള്‍ ഒരു സിഗ്രെറ്റ്‌ കത്തിച്ചു തന്നു. എന്നിട്ട്‌ പറഞ്ഞു "ഒരു 35 റിയാല്‍ എടുക്ക്‌. " ഞാന്‍ ചോദിച്ചു എന്തിനാണെന്ന്‌ ? "കോസടിക്ക്‌ 20ഉം പുതപ്പിന്‌ 10ഉം ഒരു ദിവസത്തെ വാടകയാണ്‌. സിഗ്രെറ്റിന്‌ 5ഉം ആണ്‌ വില. " ഞാന്‍ ആലോചിച്ചു കത്തിച്ച സിഗ്രെറ്റ്‌ ഏതായാലും മടക്കി കൊടുക്കുവാന്‍ പറ്റില്ല. "ഇക്കാ...എനിക്ക്‌ പുതപ്പും കോസടിയും വേണ്ട" എന്നു പറഞ്ഞു. "ഏയ്‌...അതു പറ്റില്ല. ഇത്‌ ഉള്ളിലുള്ള പോലീസ്‌ കാരുടേതാണ്‌ ഞാന്‍ നിനക്ക്‌ ഒരു സഹായം ചെയ്തതാണ്‌,പൈസ കൊടുത്തേ പറ്റൂ...." പിന്നെ കൂടുതല്‍ പ്രശ്നമക്കാന്‍ നിന്നില്ല 35 റിയാല്‍ എടുത്ത്‌ കൊടുത്തു. അയാള്‍ വീണ്ടും ചിരിച്ചു.മലയാളിയുടെ അഡ്ജസ്റ്റ്‌ പോലെ ചിരിക്കും രണ്ട്‌ അര്‍ത്ഥങ്ങളുണ്ടെന്ന്‌ എനിക്ക്‌ തോന്നിയ നിമിഷം.
"ആ ഭായ്‌.... ലഗ്ഗേജ്‌ ഉണ്ടോ?" എന്ന ചോദ്യമാണ്‌ എന്നെ ചിന്തയില്‍ നിന്ന്‌ മാറ്റിയത്‌. ഞാന്‍ പറഞ്ഞു "എന്റെ കയ്യില്‍ കുറച്ചു ലഗ്ഗേജേ ഉള്ളൂ. " "പ്രശ്നമില്ല പകുതി പൈസ നിങ്ങള്‍ തന്നാല്‍ മതി." എന്ന്‌ പറഞ്ഞു അയാള്‍. മുഴുവനും അതിന്റെ പകുതിയും കൊടുത്താലും വേണ്ടില്ല എന്നു കരുതി ഞാന്‍ മുന്നോട്ട്‌ നീങ്ങി. കാരണം ഇതൊരു പൊലിസുകാരന്റെ അഡ്ജസ്റ്റ്മന്റ് ആണെങ്കിലോ??????? പിന്നെ നാട്ടിലുള്ളവരുടെ മുഖം വെളുപ്പിക്കാന്‍ ഒരു ചാക്ക്‌ കുമ്മായം വാങ്ങേണ്ടി വരും. ഒരു വിധം ഉന്തു കൊണ്ടും തള്ളു കൊണ്ടും കണ്ണ്‌ കണ്ടും വിമാനത്തില്‍ കയറി പറ്റി. ഉടന്‍ തന്നെ കൂട്ടുകാരന്റെ ഫോണ്‍ വന്നു "എന്തായി?" കൂട്ടുകാരനോടുള്ള സ്നേഹമോ? അതോ കൊടുത്തു വിട്ട സാധനം സുരക്ഷിതമോ എന്നറിയാനുള്ള വെമ്പലോ? എന്തായാലും അവന്‍ വിളിച്ചു. " ഞാന്‍ ഉള്ളിലെത്തി ഇരുന്നു". "നീ നാട്ടില്‍ എത്തിയിട്ട്‌ വിളിക്ക്‌, കാശിനു വല്ല ബുദ്ധിമുട്ടും ഉണ്ടെങ്കില്‍ ഈ നമ്പറില്‍ മിസ്സ്‌ കാള്‍ അടിച്ചാല്‍ മതി". ഞാന്‍ അറിയാതെ ചിരിച്ചു പോയി. എത്ര എത്ര പ്രവാസികള്‍, എത്ര എത്ര മിസ്സ്‌ കളുകള്‍. തിരിച്ച്‌ എത്തിയാല്‍ "നീ വിളിച്ചപ്പോള്‍ ഞാന്‍ ഭയങ്കര ടൈറ്റില്‍ ആയിരുന്നു" എന്ന ഡയലോഗും. പ്രവാസിയുടെ ഈ ഡയലോഗിന്‌ മലയാളിയുടെപ്രവാസ കാലത്തോളം പഴക്കമുണ്ടാകും.... !!!!

3 comments:

Unknown said...


സ്വന്തം കാര്യം സിന്ദ ബാദ്...
അതാണ്‌ മനുഷ്യന്റെ മുദ്രാ വാക്യം !!


ലൈവ് മലയാളം

അസ്‌ലം said...

very good
eniyum ezhuthuka

Omachappuzha said...

നന്ദി കൂട്ടുകാരെ..........

സാബിത്ത്: അതെ മനുഷ്യന്റെ മുദ്രാവാക്യം അതു തന്നെയാണ്.
മനു : ശരി നിങളുടെ എല്ലാം സപ്പോറ്ട്ട് ഉണ്ടെങ്കില്‍ ഇനിയും എഴുതും.

അഭിപ്രായങള്‍ അറിയിച്ചതിന്ന് നന്ദി!!!!!

എന്ന്
ഓമച്ചപ്പുഴ.....